Sunday, August 8, 2010

മലബാര്‍ വന്യജീവി സങ്കേതം ഇന്ന് യാഥാര്‍ഥ്യമാകും


ബാലുശ്ശേരി: മലബാറിന്റെ ആദ്യത്തെ വന്യജീവി സങ്കേതം യാഥാര്‍ഥ്യമാകുന്നു. കക്കയം ആസ്ഥാനമായി സംസ്ഥാനത്തെ 16ാമത്തേതും മലബാറിലെ ആദ്യത്തേതുമായ മലബാര്‍ വന്യജീവിത സങ്കേതത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച രാവിലെ 11ന് ചക്കിട്ടപാറയില്‍ വനംമന്ത്രി ബിനോയ് വിശ്വം നിര്‍വഹിക്കും. സങ്കേതത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീമും നിര്‍വഹിക്കും.
കക്കയം, പെരുവണ്ണാമൂഴി, ബാണാസുര സാഗര്‍ അണക്കെട്ടുകളും കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ വില്ലേജുകളില്‍െപട്ട പെരുവണ്ണാമൂഴി, പന്നിക്കോട്ടൂര്‍ നിക്ഷിപ്തവനവും കക്കയം റിസര്‍വിലെ അത്തിക്കോട്, ശങ്കരന്‍പുഴ സംരക്ഷിത വനപ്രദേശങ്ങളും ഉള്‍പ്പെടുത്തി 74.215 ച.കി. മീറ്റര്‍ വിസ്തൃതിയിലാണ് വന്യജീവി സങ്കേതം രൂപംകൊള്ളുന്നത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമ്പന്നമായ മേഖലയാണ് കക്കയം വനമേഖല.
പെരുവണ്ണാമൂഴി, കുറ്റിയാടി, കോരപ്പുഴ എന്നീ പുഴകള്‍ കക്കയം വനഖേലയുടെ സംഭാവനയായാണ്. കക്കയം,പെരുമണ്ണാമൂഴി റിസര്‍വോയറിന്റെ തീരത്തെ വനപ്രദേശങ്ങള്‍ വന്യജീവികളാല്‍ സമ്പന്നവുമാണ്. കക്കയത്തെ ഇടതൂര്‍ന്ന കാടുകളില്‍ നടത്തിയ പഠനത്തില്‍ ഒട്ടനവധി അപൂര്‍വ സസ്യങ്ങളെയും ജീവിവര്‍ഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. കക്കയം ഡാം സൈറ്റിനടുത്തെ ശങ്കരന്‍പുഴ വനത്തില്‍ ആന, കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ്, കേഴമാന്‍, കരിങ്കുരങ്ങ് എന്നിവ യഥേഷ്ടമാണ്. വൈവിധ്യമാര്‍ന്ന നിരവധി പക്ഷികളും ഉരഗവര്‍ഗങ്ങളും മല്‍സ്യങ്ങളും ഷഡ്പദങ്ങളും വേറെ.കക്കയം, പെരുവണ്ണാമൂഴി കേന്ദ്രീകരിച്ച് ഇപ്പോള്‍ തന്നെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കക്കയം ഡാംസൈറ്റ്, കക്കയംവാലി, ഉരക്കുഴി വെള്ളച്ചാട്ടം, അമ്പലപ്പാറ, പപ്പന്‍കയം, കരിയാത്തന്‍പാറ, ബാണാസുരമല എന്നിവിടങ്ങളിലെ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് സന്ദര്‍ശകര്‍ ദിനംതോറുമെത്തുന്നത്.കക്കയം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നാലുലക്ഷം രൂപ ചെലവിട്ട് ഉരക്കുഴി ഭാഗത്ത് ഈയിടെ തൂക്കുപാലം നിര്‍മിച്ചിട്ടുണ്ട്. കരിയാത്തന്‍, കക്കയം റിസര്‍വോയറുകള്‍ കേന്ദ്രീകരിച്ച് പെരുവണ്ണാമൂഴി വരെ ബോട്ട് സര്‍വീസും നിലവിലുണ്ട്.

Courtesy: Madhyamam Daily

No comments: