Monday, November 22, 2010

മത്സ്യങ്ങളിലും മാരക കീടനാശിനികള്‍


കോഴിക്കോട്: കേരളീയരുടെ തീന്‍മേശയിലെ മുഖ്യവിഭവമായ മത്സ്യങ്ങളിലും മാരക കീടനാശിനികള്‍ വ്യാപകമാവുന്നതായി വിവിധ പഠനങ്ങളില്‍ വെളിപ്പെടുത്തല്‍.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കേരളത്തിലെ ഭക്ഷ്യയോഗ്യമായ മീനുകളില്‍ നടത്തിയ പരിശോധനയില്‍ കടല്‍ മത്സ്യങ്ങളിലും വളര്‍ത്തുന്നവയിലും പുഴമീനിലും കീടനാശിനികളുടെ അംശം കണ്ടെത്തി. കോഴിക്കോട് ജില്ലയുടെ അഞ്ചു വ്യത്യസ്ത മേഖലകളില്‍ നിന്ന് ശേഖരിച്ച മീനുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. മത്സ്യങ്ങളുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാംസളമായ ഭാഗങ്ങളില്‍ 70.57 നാനോഗ്രാം വരെ കീടനാശിനി കണ്ടെത്തിയതായി പരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഹെക്‌സാക്ലോറോ ബെന്‍സീന്‍ എന്ന മാരക കീടനാശിനിയാണ് ശുദ്ധജല മത്സ്യങ്ങളില്‍ കൂടുതലായി കണ്ടത്. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവുമെന്നതിനാല്‍ അമേരിക്കയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും നിരോധിക്കപ്പെട്ട കീടനാശിനിയാണിത്. 22 ശതമാനം ശുദ്ധജല മത്സ്യങ്ങളിലും മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരമായ ലോഹങ്ങളും രാസവസ്തുക്കളും കണ്ടെത്തിയതായി പഠനം പറയുന്നു. പാടങ്ങളിലും കൃഷിയിടങ്ങളിലും അമിതമായ തോതില്‍ ഉപയോഗിക്കുന്ന കീടനാശിനികളാണ് മത്സ്യങ്ങളുടെ ശരീരത്തില്‍ എത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ മലബാറിലെ എല്ലാ ജില്ലകളിലെയും മത്സ്യസമ്പത്തിനെ എന്‍ഡോസള്‍ഫാന്‍ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനത്തിന് കേന്ദ്ര സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഒരുങ്ങുന്നതായി അറിയുന്നു. പ്രതിവര്‍ഷം 485 ടണ്‍ കീടനാശിനികള്‍ ഉപയോഗിക്കപ്പെടുന്ന കുട്ടനാട്ടില്‍ കരിമീന്‍ അടക്കമുള്ള മത്സ്യങ്ങളുടെ ആന്തരിക അവയവങ്ങളെ കീടനാശിനികള്‍ ഗുരുതരമാംവിധം ബാധിച്ചുതുടങ്ങിയതായി ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി നടത്തിയ പഠനം പറയുന്നു. പ്രത്യുല്‍പാദനപരമായ അസ്വാഭാവികതകള്‍, അവയവ തകരാറുകള്‍ എന്നിവ ശുദ്ധജല മത്സ്യങ്ങളില്‍ ദൃശ്യമാവുന്നുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്ത് കീടനാശിനികള്‍ കാരണം ഇല്ലാതാവുമെന്ന് പഠനം പറയുന്നു.
കുട്ടനാടന്‍ പാടങ്ങളില്‍ കുട്ടനാട് വാട്ടര്‍ ബാലന്‍സ് സ്റ്റഡി പ്രോജക്ട് നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. 485 ടണ്‍ കീടനാശിനിയാണ് ഓരോ വര്‍ഷവും കുട്ടനാടന്‍ പാടങ്ങളില്‍ വീഴുന്നതെന്നാണ് 90കളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പുഞ്ചകൃഷിക്ക് മാത്രം ഉപയോഗിക്കുന്നത് 370 ടണ്‍ കീടനാശിനികളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പുഞ്ചകൃഷിയിലെ കീടനാശിനിയുടെ ഉപയോഗം കുറക്കണമെന്ന് പഠനം നടത്തിയ സമിതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

പി. കൃഷ്ണകുമാരി
Madhyamam